പേജുകള്‍‌

2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

മൃഗതൃഷ്ണ

ഭയമാണെനിക്കിത് പറയാന്‍, നിന്നോടിന്നെന്‍
മരണം പോലെന്തോ മണക്കുന്നുണ്ട് ചുറ്റും
നരകം പൂത്തിട്ടുണ്ടീ ഇരുണ്ട മുറികളില്‍
പുളിച്ച ബീജഗന്ധം പേറുന്നീവിരിപ്പുകള്‍.

ഭയമാണെനിക്കൊന്നു നെടുവീര്‍പ്പിടാന്‍ പോലും
ചൊറിഞ്ഞുപൊട്ടിച്ചലം നാറുന്ന വൃണം മാന്തി,
സുഖിച്ചു മിഴികൂമ്പി ഇഴഞ്ഞുനടക്കുന്നുണ്ടെനിക്ക്
ചുറ്റിലും സുഖം തേടിയ നരഭോജി

കടിച്ചു വലിക്കയാണിരുകാലി മൃഗങ്ങളെന്‍
ചതഞ്ഞ മാംസം, മനസ്സെന്നേ മരിച്ചുപോയ്
‌തുറിച്ച കണ്ണില്‍ തെല്ലും കാമമില്ലവനുള്ളില്‍
ഇര
തേടും നരി പോല്‍ മൃഗതൃഷ്ണ

ഭയമാണെനിക്കിന്നു മരിക്കാന്‍,ശവം വാങ്ങാന്‍
വരിയായി നില്‍ക്കുന്നുണ്ട് മൃതസുരതം നടത്തുന്നോര്‍
ഭയമാണെനിക്കിത് പറയാന്‍, നിന്നോടിന്നെന്‍
മരണം പോലെന്തോ മണക്കുന്നുണ്ട് ചുറ്റും

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചവര്‍ക്ക്...

നിന്‍റെ ഘടികാരത്തിലെ സമയസൂചികള്‍ വേയ്ച്ചു വേയ്ച്ചു
നിലക്കുന്നതിന്‍ മുന്‍പ് നീയെനിക്ക് പറിച്ചു തന്നത്;
ചൊന്നു തുടിക്കുന്ന നിന്‍റെ ഹൃദയമായിരുന്നു .
ഒരു നേര്‍ത്ത വെള്ളവിരി നിന്നെ മൂടുമ്പോള്‍
ഞാനാ ഹൃദയം എന്‍റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
വിങ്ങി വീണ വിതുമ്പലുകള്‍ , എങ്ങലുകളായപ്പോള്‍
നമ്മുടെ സ്വപ്ങ്ങള്‍ ജനാലചില്ലുകളില്‍ ഘനീഭവിച്ചു നിന്നു.
ചെമ്പകപ്പൂകള്‍ വാടിവീണ കുഴിമാടത്തിനരികെ
നിന്‍റെ പ്രണയരക്തം കുടിച്ചു ചോന്നുപൂത്തോരീ
ചെമ്പനീര്‍ പൂവും ഞാനും ബാക്കി...
രാമഴ കനക്കുമ്പോള്‍ ഹൃദയമില്ലാതെ തണുത്ത് നീയും
നിന്‍റെ ഹൃദയം പേറി വെന്തു ഞാനും
രാവുറങ്ങാതെ കഥകള്‍ പറഞ്ഞും, തമ്മില്‍ കലഹിച്ചും
പേര്‍ത്തു വിതുമ്പിയും , നീളെ നെടുവീര്‍പ്പിട്ടും രണ്ടു ഹൃദയങ്ങള്‍ ..
ഹാ പ്രണയമേ....
ഈ ഇരുമ്പഴിക്കുള്ളില്‍ നിനക്കായ്‌ തുടിക്കുന്നു....

ദിലീപ്, ദമ്മാം

2010 ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

നീ എന്നേ സ്നേഹിച്ചതെന്തിന്


നീ  എനിക്കായി രാവിനെക്കൊണ്ടു നിലാവ് പെയ്യിച്ചു
കരിമുകിലിനെക്കൊണ്ടു മാരിവില്ല് വിരിയിച്ചു
പൂക്കളെക്കൊണ്ടു മണം പരത്തി
കുയിലിനെകൊണ്ടു പാട്ടു പാടിച്ചു
അമ്മേ …
എന്നിട്ടും ഞാന്‍ നിന്നെ നിഷ്കളങ്കതകാട്ടി  വഞ്ചിച്ചു .

നീ  എന്നേയുറക്കാന്‍  ഉറങ്ങാതിരുന്നു
എനിക്ക്  കാണാന്‍  നിന്നെ  തന്നെ  എരിച്ചു
എനിക്കുടുക്കാന്‍  നീ  ഉടുപ്പഴിച്ചു
എന്നെ  ഊട്ടാന്‍  നിന്നെ  തന്നെ  വിറ്റു
എന്നിട്ടും  നീ  എനിക്കായി ചുരന്നതൊക്കെയും ഞാന്‍  മറന്നു

നിന്‍റെ നടവഴികളില്‍ ഞാന്‍ കുപ്പിച്ചില്ലുകള്‍ വിതറി
നിന്‍റെ   മുറിവുകളില്‍  ഞാന്‍ ഉപ്പുപുരട്ടി
നിന്‍റെ  സിരകളില്‍ വിഷമെന്നു ഞാന്‍ വിളിച്ചു പറഞ്ഞു
നിന്നെ  വിട്ടു  ഞാന്‍  ഓടിയകന്നു
അമ്മേ  എങ്കിലും നീ എന്നെ നിഷ്കളങ്കമായി  സ്നേഹിച്ചു ..

ഞാന്‍  നിന്നെ  വിരുന്നു  വിളിച്ചില്ല
എന്‍റെ  കുഞ്ഞുങ്ങള്‍  നിന്നെ  മുത്തശ്ശിയെന്നു  വിളിച്ചില്ല 
നിന്‍റെ  രോഗശയ്യക്കരികില്‍  ഞാന്‍  ഉറങ്ങാതിരുന്നില്ല
നിന്‍റെ  മരണത്തിനു  ഞാന്‍  വഴിപാടു  നേര്‍ന്നു  ..
അമ്മേ  എങ്കിലും  നീ  എന്നെ  വെറുക്കാതിരുന്നു  ..

അമ്മേ  എങ്കിലും  നീ എന്നേ സ്നേഹിച്ചതെന്തിന്.....…..

ദിലീപ് , ദമ്മാം

2010 ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

ശവങ്ങള്‍

തെരുവിലാകെ ഇരുണ്ട മൂലകളാണ്
വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ ‍ നിഴല്‍‍ വീണ നിശബ്ദമായ ഇരുണ്ട മൂലകള്‍
അവിടെയാണ് ഞാനാ ശവം കണ്ടത്
ഒരു പെണ്ണിന്‍റെത്; കഴിഞ്ഞ രാവിന്റെ ബാക്കി .
സുന്ദരിയാണവള്‍‍, കണ്ണടച്ച്, വശം ചരിഞ്ഞു 
വെളുത്തു , നീണ്ട കണ്‍പീലികളുള്ള സുന്ദരി.
ചുവന്ന ഫ്രോക്കണിഞ്ഞു;
ചുണ്ടുകള്‍ അല്പം തുറന്നു , നീണ്ട മുടിയുള്ള സുന്ദരി
ഇതിവിടെ പതിവാണ്... 
തെരുവിന്‍റെ ഇരുണ്ട മൂലകളില്‍‍;  പെ‍ണ്‍ശവങ്ങള്‍.
മിനിയാന്നും നാലു നാള്‍മുന്‍‍പും ഉണ്ടായിരുന്നു
മുകളില്‍നിന്നും താഴേക്ക്റിയപ്പെട്ടവര്‍,
സ്വയം ചാടി മരിച്ചവര്‍,‍ ബലാല്‍ക്കാരം  ചെയ്യപ്പെട്ടവര്‍
മയക്കുമരുന്ന് കഴിച്ചു നിലതെറ്റിവീണു മരിച്ചവര്‍
എന്താണ് നിന്‍റെ ചോദ്യമെന്നെനിക്കറിയാം
അന്വേഷണം ?, പോസ്റ്റ്‌മാര്‍ട്ടം?.
ഇല്ല.
ന്തുവണ്ടികളില്‍ ചവറുള്‍ക്കൊപ്പം  ഇവരെയും കൊണ്ടുപോകും .
തെരുവ്നായ്ക്കള്‍‍ക്കൊപ്പം ഇവരെയും മറവു ചെയ്യും.
എന്തിനു  നീ നടുങ്ങുന്നു ?.  
ഇത് ശവങ്ങളുടെ തെരുവാണ്
ജീവനുള്ള ശവങ്ങളും, ജീവനില്ലാത്ത ശവങ്ങളും
തെരുവിലാകെ ഇരുണ്ട മൂലകളാണ്
ഇവിടെ വരുന്നവര്‍ ഇരുണ്ട മൂലകള്‍ തേടി വന്നവരാണ്
നീ വീണ്ടും നടുങ്ങുന്നതെന്തിന്‌ ...?.
രക്ഷപെടാനോ?.  ഒരെഒരുവഴി മാത്രം ......
കണ്ണുതുറിച്ചു; അലറിവിളിച്ചു തിരിഞ്ഞോടുക
നിന്നിലെക്കുതന്നെ .....

ദിലീപ്, ദമ്മാം